അനാദ്യന്ത പ്രവാഹത്തിൽ
കയം പോൽ പുതുവത്സരം,
ഭയം നിറയ്ക്കെ,യർത്ഥിക്കാം
ദൈവമേ തുണയാകണേ!
അറ്റമില്ലാത്ത ആഴങ്ങൾ
പെറ്റുകൂട്ടുന്നു
മൃത്യുവേ!
പുകയും തീയുമാകുന്നു
കാണ്മതേ നാലു ദിക്കിലും
ഭീതി കൊത്തിവലിക്കുന്നു
സമീപം മൃത്യുകൂപമോ?
അഭയം തരികെങ്ങൾക്ക്
-മൃതിയിൽനിന്നു
മോചനം!
സ്നേഹകാരുണ്യ പുണ്യത്തിൻ
വർഷമീ നവവത്സരം.
നന്മതൻ പൂക്കളാകട്ടെ,
ഇതിൻ സർവ്വദിനങ്ങളും!
അവയ്ക്കു ഫലമുണ്ടാകാ-
നനിശം കനിയേണമേ!
ലോലപക്ഷങ്ങളേ ഞങ്ങൾ-
ക്കാലംബം, കർമ്മവേദിയിൽ.
കർമ്മരംഗം ജ്വലിപ്പിക്കാ
നവയേ ശക്തമാക്കണേ!
കർത്തവ്യം പൂർത്തിയാകുമ്പോൾ
വിളിയ്ക്കും തൃപ്തമാനസം!
ലയിക്കാം പിന്നെ യാത്മാവാ-
യാകാശത്തിൻ പ്രശാന്തിയിൽ!
കാരുണ്യപുണ്യവർഷത്തി-
ലാശംസിക്കാം പരസ്പരം
നന്മചെയ്തു വരിച്ചാലും
സൽപ്പേരും സ്ഥിരമോക്ഷവും.
കൃപാലയ കവാടങ്ങൾ
തുറന്നിട്ടുണ്ടു്,സാദരം
അതിലൂടെ കടന്നെന്നാ-
ലനശ്വരത കൈവരും!
---*--- 05 0116
`