ദിനചതുരങ്ങൾ
ചീട്ട്
ലക്ഷമാറു കൊടുക്കേണ-
മംഗത്വക്കാർഡു കിട്ടുവാൻ!
ഞങ്ങൾ ചുമട്ടുകാരിന്നു്
ചരക്കിൻ മുതലാളികൾ!
പണിയാതെ പണം വാരാൻ
വേറുണ്ടോ,വഴി വല്ലതും?
നോക്കി നിന്നാൽ പണംകിട്ടു-
മേതു നാടുണ്ടു് ഭൂമിയിൽ?
----*----
ഓട്ടം
നിരന്തം കാല വാനത്തിൽ
തരി പോലൊരു ജീവിതം,
പോരടിച്ചു തുലയ്ക്കാതെ
മരണം വരെ,യോടുക!
ചിരശാന്തി സ്വരൂപത്തിൽ
നിരാമയ,മിരിക്കുക!
സർവ്വതും സ്വന്തമാണപ്പോൾ
താൻതന്നെ,യഖിലേശ്വരൻ!
----*----
രക്ഷ
രക്ഷിപ്പീലാരു,മാരേയും
ശിക്ഷയേകാനുമില്ലൊരാൾ!
ഓരോരുത്തർക്കു,മുണ്ടോരോ
മതവും സ്വന്ത ദൈവവും !
ദൈവങ്ങൾ കൂടിയാടുമ്പോൾ
ഭവിക്കും നന്മതിന്മകൾ!
അവയിൽ സ്ഥിതി ചെയ്യുന്നു
ജീവനും സർവ്വ സത്യവും!
----*----
സ്നേഹം
സ്നേഹം സംതൃപ്തിയാ,ണപ്പോ-
ളവനും നീയു,മുണ്ടതിൽ!
ഞാനാകുന്നതു നീതന്നെ
നീയാം ഞാൻ തന്നെ സർവ്വതും!
അന്നാളിൽ നമ്മളൊന്നാകു-
മന്നു പൂർണ്ണത കൈവരും!
എല്ലാ വേദനയും മാറി-
യെത്തും നിത്യാനുഭൂതിയിൽ!
----*----
സംതൃപ്തി
സ്നേഹം സംതൃപ്തിയാകുന്നു
തൃപ്തിയാകുന്നു പൂർണ്ണത!
പരിപൂർണ്ണത തൻ വീട്ടി-
ലില്ല വേദന; ദുഃഖവും!
ഒരിയ്ക്കൽ നമ്മ,ളൊന്നിയ്ക്കും
അവിടെപ്പൂർണ്ണ ശാന്തിയിൽ!
ഭുജിയ്ക്കും പരമാനന്ദ-
മളവില്ലാതെ സുസ്ഥിരം!
വിവരദ്രോഹി
സ്വന്തം ശരീരമാണേറ്റ-
മുത്തമൻ വൈദ്യനെപ്പൊഴും
അത്യാവശ്യം സഹായിച്ചാൽ
മതിയേതു വിപത്തിലും
വിവരദ്രോഹി തൊട്ടെന്നാൽ
കുളം കുത്തും പലപ്പൊഴും!
പൂർണ്ണ ശ്രദ്ധ പുലർത്തേണ-
മാദി തൊട്ടേ സഹായികൾ!
----*----
