2012 ഫെബ്രുവരി 12, ഞായറാഴ്‌ച

മനുഷ്യപുത്രനുമായി..4,5,6

       ഒരു               
      നിശ്ശബ്ദാഭിമുഖം
            -4-
തെരുവിൽ കൂടിയാർക്കുന്നു
പേ, പിടിച്ചനുയായികൾ!
തല താഴ്ത്തി നടക്കുന്നു
നടുക്കായൊരു ദൈന്യത!
ആസനത്തി,ലിരിക്കുന്നു
പീലാത്തോസൊരു ളോഹയിൽ!
   എറ്റേണൽ സിറ്റി തൊട്ടിങ്ങു
ചുറ്റേണിപ്പള്ളിയോളവും
പാര കൂർപ്പിച്ചു വയ്ക്കുന്നു
നിൻ ശിഷ്യാഭാസ സഞ്ചയം!
    ശവക്കല്ലറ മാന്തീടു-
ന്നിരുളിൻ മറ വച്ചവർ.
ബലാത്സംഗം നടത്തുന്നു
ചത്ത പെണ്ണിൻ ജഢത്തിലും
പൂർവ്വാസ്ഥികൾ പെറുക്കുന്നു
വാടകപ്പയ്യനേകുവാൻ. 
നാഡീ ശക്തിക്ക് നന്നത്രേ
സൂപ്പു വച്ചു കുടിക്കുകിൽ!
അവർ തട്ടിക്കളിക്കുന്ന-
തമ്മൂമ്മത്തലയോട്ടികൾ!

           -5-
മൌനത്തിൻ കടലോരത്ത്
മത്സ്യത്തള്ള പിടഞ്ഞതും
സമ്മോദം തലവർക്കായോ-
രമ്മ വേഷ,മഴിപ്പതും
അതു കാണും വെറും കന്യ-
യ്ക്കഭയം കിണറാവതും,
കാണ്മീലേ, നിന്റെയാഗോള
രക്ഷകർ - സ്വർഗ്ഗപാലകർ?
ഇവ കുത്തിപ്പിളർന്നില്ലേ
പിന്നെയും നിന്റെ മാർവ്വിടം?
ഇവ തന്ന,തെനിക്കെത്ര
നിദ്രയില്ലാത്ത രാത്രികൾ?
   മക്കളേ,യുപ്പു  നോക്കുന്ന
മഹാ പുണ്ണ്യ പ്രഘോഷകർ!
വെന്തീങ്ങ തപ്പി മാറത്തു 
പരതും കരവേലകൾ!
എല്ലാം നീയറിവീലെന്നോ,
എങ്ങു നിൻ ചാട്ടവാറുകൾ?
    ഇടം കിട്ടുമിടത്തെല്ലാം
പിച്ച തെണ്ടുന്ന പെട്ടികൾ!
അവ ഛർദ്ദിച്ചു കൂട്ടുന്നു
കള്ളന്മാരുടെ കീശയിൽ!
              -6-
    കാപട്യങ്ങൾ പ്രഘോഷിച്ചു
കാതടപ്പിക്കു,മജ്ഞരേ,
അവൻ ചോദ്യമെറിഞ്ഞില്ലേ
നിങ്ങൾ തൻ ശീർഷ നാഡിയിൽ?
കരയും കടലും ചുറ്റി
സഞ്ചരിക്കുന്നതെന്തിനു്?
മതത്തിൽ ചേർത്തു നിങ്ങൾതൻ
നരകത്തീ പടർത്തുവാൻ?”(1)
    സ്വർഗ്ഗരാജ്യം മനസ്സിന്നുൾ(2)
വാനിൽ നിക്ഷിപ്ത,മല്ലയോ?
സർവ്വ വേദവു,മോതുന്ന-
തിതാ,ണില്ലൊരു സംശയം!
ഓം സ്വരം സമ,മാത്മാവു-
മുണ്മ,സത്യസ സത്യവും! 
ഇതല്ലയോ, തപം കൊണ്ടു
കണ്ടു പൂർവ്വ മനീഷികൾ!
ദൈവസത്യം പ്രപഞ്ചത്തിൽ
വ്യാപിതം ജീവസത്യമായ് !
ജീവസത്യം ശരീരത്തിൽ
വ്യാപിതം സത്യ സത്തയായ് !
--------------------------------------
(1)സെന്റ്.മാത്യു:22/15  
തോമസിന്റെ സുവിശേഷം(ഗ്നോസ്റ്റിക് ബൈബിൾ)3&113 ------------------------തുടരും



(2)കഠോപനിഷത്ത്:1/14,    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ