2012 ഫെബ്രുവരി 8, ബുധനാഴ്‌ച

മനുഷ്യപുത്രനുമായി

     രു               
      നിശ്ശബ്ദാഭിമുഖം
         (1)
  നീ,മർത്യപുത്ര,നെന്നാളും 
ഭൂമാതിൻ പ്രീയ നന്ദനൻ!
ഇല്ലായ്മ തൻ പുറമ്പോക്കിൽ
തൊഴുത്തിൻ കൊച്ചു മൂലയിൽ,
സംശയത്തിൻ നികായത്തിൽ
പാതിരാവിൽ പിറന്നു നീ!
വിയത്തിലൊരു നക്ഷത്രം
കണ്ടു നിന്നുടെ കണ്ണുകൾ!
വിദ്വാന്മാരും നൃപന്മാരും
നിരീക്ഷിച്ചു സവിസ്മയം!
    താതനേയറിയാൻ മാത്ര-
മറിഞ്ഞീടാ,തലഞ്ഞു നീ,
നാടു ചുറ്റി നടന്നപ്പോൾ
നീയറിഞ്ഞു മനുഷ്യരെ!
ഒടുവിൽ ദൈവ,മേവർക്കും
പിതാവെന്നു,മറിഞ്ഞു നീ!
    ഈശ്വരൻ തന്നെ,യേവർക്കും
താതനെന്നുള്ള ദർശനം
അഗ്നിയായി പടർന്നപ്പോൾ
ജ്വലിച്ചൂ നിന്റെ ഹൃത്തടം
        (2)
മനുഷ്യദുഃഖ,മാകുന്നു
തന്റെ വേദനയെന്നതും
കണ്ടൂ ഹൃദയ വെട്ടത്തിൽ
ഹസ്താമലക,മെന്നപോൽ!
മർത്യയാതന തൻ ക്രൂശും
താങ്ങി നീയേങ്ങിയെത്തവേ,
കപാലഗിരി കയ്യേറ്റു
നിന്നേ, തൻ ശീർഷ വേദിയിൽ!
അവർ നിൻ മൃതി ഘോഷിക്കെ
നീ,ജനിച്ചു ജനങ്ങളിൽ!
വിലയ്ക്കെടുത്തവർ പിന്നെ
നിൻ പ്രേഷ്ഠ മണവാട്ടിയെ!
   ഞാനോ? ഞാനാരു്? നീയല്ലാ-
താരുമില്ലെന്നു കണ്ടവൻ!
നീ; ഞാനു,മവരും ഭിന്ന-
രല്ലെന്നുമറിയുന്നവൻ!
    നിന്റെ കേവലബാല്യത്തി-
ലാശാരിപ്പണി ശാലയിൽ,
ക്രൂശിൻ തടി മുറിക്കുമ്പോൾ
മൺചിരാതായെരിഞ്ഞു നീ.
ഞാനന്നൊരു ശവപ്പെട്ടി-
വീട്ടിൽ ഹോമിച്ചു ജീവിതം!
-----*-----

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ